(www.panoornews.in)കഴിഞ്ഞ ആഴ്ചയാണ് തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്തെ സ്റ്റാൻഡ് വ്യൂ കോംപ്ലക്സിൽ വെജ് സോൺ (ഹൈപ്പർ ബേക്ക്സ് ഫാസ്റ്റ് ഫുഡ്) എന്ന ഹോട്ടലിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും ദീപാവലി ആഘോഷിക്കാനായി സ്വദേശത്തേക്ക് പോയത്. അതോടെ ഉടമ സൈബുന്നീസ ഹോട്ടൽ അടച്ചിട്ടു..


എന്നാൽ ഹോട്ടലിലെ ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ കോംപ്ലക്സ് പരിസരത്ത് കൂട്ടിയിട്ടതും വലിച്ചെറിഞ്ഞ നിലയിലും ഭക്ഷണ അവശിഷ്ടങ്ങൾ പന്നിഫാമുകാർക്ക് കൈമാറാതെ നാലോളം ഡ്രമ്മുകളിലായി പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലയിലുമായിരുന്നു.
കോംപ്ലക്സിലും പരിസരത്തും ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മാലിന്യ സംസ്കരണത്തിൽ ഹോട്ടൽ ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ച ഹെൽത്ത് ഇൻസ്പെക്ടർമാർ കണ്ടെത്തിയത്.
ഹോട്ടൽ പൂട്ടിയിട്ടതിനാൽ പൊതുജന ആരോഗ്യാർത്ഥം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നഗരസഭാ ശുചീകരണ തൊഴിലാളികളെയും വാഹനവും ഉപയോഗിച്ച് ജൈവ അജൈവ ഹോട്ടൽ മാലിന്യം മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിച്ച് സ്ഥലം ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവയുടെ മിശ്രിതം തളിച്ച് ശുചീകരിച്ച് ഹോട്ടലുടമയെ വിളിച്ചുവരുത്തി നോട്ടീസ് നൽകി പതിനായിരം രൂപ പിഴ അടപ്പിച്ചു.
ഹോട്ടലിനു സമീപത്തെ മുഖ്യമന്ത്രിയടക്കം പല പരിപാടികളിൽ പങ്കെടുക്കാറുള്ള നഗരസഭ ഓപ്പൺ സ്റ്റേജിനു സമീപം ചാക്കിൽ കെട്ടി മാലിന്യം തള്ളിയെതിന് മാസങ്ങൾക്ക് മുൻപും ഇതേ ഹോട്ടലിന് നഗരസഭ ആരോഗ്യവിഭാഗം പിഴ ചുമത്തിയിരുന്നു. .
പരിശോധനക്കും ശുചീകരണത്തിനും ഹെൽത്ത് ഇൻസ്പെക്ടർ രെജിന, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ,
ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
ശുചീകരണ തൊഴിലാളികളായ പ്രഭാകരൻ, പ്രകാശൻ, ദിവാകരൻ,അനിത, സന്തോഷ്, നിഷ, മിനി, എന്നിവർ മാലിന്യം നീക്കം ചെയ്യുന്നതിനും ശുചീകരണത്തിലും പങ്കെടുത്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കനത്ത പിഴ ഈടാക്കി സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി സുരേഷ് കുമാർ, നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
Error in waste management; Municipality health department imposes a fine of Rs. 10,000 on Veg Zone Hotel at Thalassery New Bus Stand